ലൂപ്ഹോള്‍ ഇല്ലാത്ത ഒരു ടീമും ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പില്‍ നിലവില്‍ കളിക്കുന്നില്ലെന്നതു സത്യം. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഏക ടീമായ ദക്ഷിണാഫ്രിക്കയ്ക്കുവരെ ലൂപ്ഹോള്‍സ് ഉണ്ട്. സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നില്‍നിന്ന് സെമി ഫൈനല്‍ ഉറപ്പാക്കിയ ദക്ഷിണാഫ്രിക്കയുടെ ബലഹീനത ആദ്യം തുറന്നു കാണിച്ചത് പ്രാഥമിക റൗണ്ടില്‍ രണ്ട് സൂപ്പര്‍ ഓവറിനുശേഷം കീഴടങ്ങിയ അഫ്ഗാനിസ്ഥാനായിരുന്നു.
പിന്നീട് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്ക് എതിരായ ആദ്യ മത്സരത്തില്‍ 20 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ ബാറ്റിംഗിലെ ബലക്കുറവ് വെളിപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിന് എതിരായ സൂപ്പര്‍ എട്ടിലെ രണ്ടാം പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് ഡെപ്തും ചോദ്യം ചെയ്യപ്പെട്ടു. 83/7 എന്ന നിലയില്‍നിന്ന് വിന്‍ഡീസ് 176/8 എടുത്ത് ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോഴായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയുടെ ബലക്കുറവ് വെളിപ്പെട്ടത്.
ഇന്ത്യയുടെ ഒന്നാം പ്രശ്നം
ഇന്ത്യന്‍ ടീമിന്റെ കാര്യത്തിലേക്കുവന്നാല്‍ ലീഗ് റൗണ്ടിലും സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തിലും ഉള്‍പ്പെടെ ടോപ് ഓര്‍ഡര്‍ ഇടംകൈ ബാറ്റര്‍മാരുടെ ബലഹീനതയായിരുന്നു ഫോക്കസ് ചെയ്യപ്പെട്ടത്. അതില്‍ ഏറ്റവും കൂടുതല്‍ തലതാഴ്ത്തിയത് അഭിഷേക് ശര്‍മ. ഇന്ത്യയുടെ വെടിക്കെട്ട് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരായ അഭിഷേക് ശര്‍മ, ഇഷാന് കിഷന് എന്നിവര്‍ ഓഫ് സ്പിന്നര്‍മാര്‍ക്കു മുന്നില്‍ വീഴുന്നതു പതിവാക്കി. ഓഫ് സ്പിന്നര്‍മാരായ പാക്കിസ്ഥാന്റെ സല്മാന് അലി ആഘ, നെതര്‍ലന്‍ഡ്സിന്റെ ആര്യന് ദത്ത് എന്നിവര്‍ക്കു മുന്നില്‍ ലീഗ് റൗണ്ടില്‍ അഭിഷേക് പൂജ്യത്തിനു പുറത്തായി. സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം, സിംബാബ്വെയുടെ സിക്കന്ദര്‍ റാസ എന്നിവര്‍ ഇഷാന് കിഷനെയും പറഞ്ഞയച്ചു. സിംബാബ്വെയ്ക്ക് എതിരായ ഇഷാന്റെ വിക്കറ്റ് നഷ്ടം ഫലത്തില്‍ ഇന്ത്യയുടെ ബാറ്റിംഗിനെ ബാധിച്ചില്ല.
സഞ്ജുവിന്റെ റോള്‍
എതിരാളികളുടെ തന്ത്രം മനസിലാക്കി ബാറ്റ് ചെയ്യണമെന്നായിരുന്നു ലീഗ് റൗണ്ട് കഴിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍താരം ഫാഫ് ഡുപ്ലെസി അഭിഷേകിനു നല്കിയ ഉപദേശം. നാളെ സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ നിര്‍ണായക മത്സരത്തില്‍ ഇറങ്ങുമ്പോള്‍, അവരുടെ തന്ത്രം മനസിലാക്കി ബാറ്റ് ചെയ്യാന്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡറിനു സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. ഓപ്പണിംഗിലേക്ക് വലംകൈയനായ സഞ്ജു സാംസണ് എത്തിയത് സിംബാബ്വെയ്ക്ക് എതിരേ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിനു പോസിറ്റിവിറ്റി നല്‍കിയിരുന്നു. വിന്‍ഡീസിന് എതിരേയും സഞ്ജു കളിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്.
രണ്ടാം പ്രശ്നം
ആറാം ബൗളറിനെ അവശ്യഘട്ടത്തില്‍ ആശ്രയിക്കാന്‍ പറ്റാത്തതാണ് ടീം ഇന്ത്യയുടെ പുതിയ പ്രശ്നം. സിംബാബ്വെയാണ് ഇന്ത്യയുടെ ഈ ലൂപ്പ് ഹോള്‍ തുറന്നു കാണിച്ചത്. അര്‍ഷദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവരാണ് ബൗളിംഗ് യൂണിറ്റിലെ പ്രമുഖ അഞ്ച് അംഗങ്ങള്‍. ഇവര്‍ക്കൊപ്പം ആറാമനായെത്തുന്നത് ശിവം ദുബെ, തിലക് വര്‍മ, അഭിഷേക് ശര്‍മ എന്നിവരില്‍ ആരെങ്കിലും. ഈ ലോകകപ്പില്‍ ദുബെ ഇതുവരെ എറിഞ്ഞത് 9.2 ഓവര്‍. 13.28 റേറ്റില്‍ 124 റണ്‍സ് വഴങ്ങി. അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
കഴിഞ്ഞ 18 മാസത്തിനിടെ റിങ്കു സിംഗും സൂര്യകുമാര്‍ യാദവും വരെ പന്ത് കൈയില്‍ എടുത്തെന്നതും ശ്രദ്ധേയം. സിംബാബ്വെയ്ക്ക് എതിരേ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലെ ഫ്ളാറ്റ് പിച്ചിലായിരുന്നു മത്സരമെന്നു പറഞ്ഞ് ആശ്വസിക്കാം.
വിന്‍ഡീസിനെ സൂക്ഷിക്കണം
ആറാം ബൗളര്‍ പ്രശ്നം ഇന്ത്യയെ കുഴപ്പത്തിലാക്കുന്നതാണ് സൂപ്പര്‍ എട്ടിലെ ആദ്യ രണ്ടു മത്സരങ്ങളിലും വെളിപ്പെട്ടത്. 20 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക ഏഴിന് 187വരെ എത്തിയത് ഇന്ത്യയുടെ ബൗളിംഗ് ഡെപ്തിന്റെ പ്രശ്നംതന്നെയാണ്. സിംബാബ്വെയ്ക്ക് എതിരേ ഫ്ളാറ്റ് പിച്ചില്‍ 184/6 എന്ന സ്കോറാണ് ഇന്ത്യ വഴങ്ങിയത്. ശിവം ദുബെ രണ്ട് ഓവറില്‍ നല്‍കിയത് 46 റണ്‍സായിരുന്നു.
നാളെ വെസ്റ്റ് ഇന്‍ഡീസിന് എതിരേ ജയം മാത്രം ലക്ഷ്യംവച്ച് ഇറങ്ങുന്ന ഇന്ത്യ ഏറ്റവും ശ്രദ്ധിക്കേണ്ടത് മധ്യഓവറുകളിലും ഡെത്ത് ഓവറുകളിലും റണ്‍സ് വഴങ്ങാതിരിക്കുക എന്നതാണ്. മത്സരം തോറ്റെങ്കിലും, ദക്ഷിണാഫ്രിക്കയുടെ കട്ടര്‍ ബൗളര്‍മാരുടെ ആക്രമണം അതിജീവിച്ചവരാണ് വിന്‍ഡീസ് ടീം. പ്രോട്ടീസിന് എതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ 10.2 ഓവറില്‍ ഏഴ് വിക്കറ്റിന് 83 എന്ന നിലയില്‍നിന്ന് വിന്‍ഡീസ് 176/8 എന്ന സ്കോറില്‍ എത്തി. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുള്ള മുന്നറിയിപ്പാണ് വിന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡറും റൊമാരിയോ ഷെപ്പേര്ഡുംവരെ നീളുന്ന ബാറ്റര്‍മാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടത്തിയത്.
ജയിച്ചാല്‍ സെമി ഫൈനല്‍ എന്ന അവസ്ഥയിലാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും നാളെ കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ ഇറങ്ങുന്നത്. സെമിക്കു മുമ്പൊരു ഫൈനല്‍ എന്നു വിശേഷിപ്പിക്കാവുന്ന പോരാട്ടം...